2008, ഒക്‌ടോബർ 1, ബുധനാഴ്‌ച

പെരുന്നാളില് പറന്ന മനസ്സ്..!

വസന്തത്തിന്റെ അമൂല്യമായ ദിനരാത്രങ്ങള്‍ നമ്മെ തഴുകി തലോടി കോടിയുടുപ്പിച്ച് കടന്ന് പോയി. ഇനി എന്ന് എന്ന ചിന്തയില്‍ അടുത്തകൊല്ലത്തെ വസന്തനാളും കാത്ത് വിശ്വാസികള്‍ വിടപറഞ്ഞ പുണ്യരാവിന്റെ നിവൃതിയില്‍ മനസ്സ് നിറഞ്ഞ് ഉള്ളവന്‍ ഇല്ലാത്തവന്റെ വയറ് നിറച്ച്
ചെറിയപെരുന്നാളിനെ ആവേശപൂര്‍വ്വം വരവേറ്റു.

കമ്പിത്തിരിയും മത്താപ്പ്ചക്രങ്ങളും ചെറുപൊട്ടികളും കുഞ്ഞുകോടികളണിഞ്ഞ കൊച്ചു കിടാങ്ങളെ ഹരം കൊള്ളിച്ച് മിന്നി തകര്‍ത്ത് കൊണ്ടിരിക്കെ പൊട്ടിയ അമിട്ടുകള്‍ ഭയപ്പെടുത്തിയ കിടാങ്ങളെ വാതില്പാളിക്ക് പിന്നിലൊളിച്ച് കവചം തീര്‍ത്തു. പരീക്ഷണാര്‍ത്ഥം തൊടുത്ത് വിട്ട വാണത്തിലൊന്ന് കേരവൃക്ഷത്തിന്റെ പിടലിയില്‍ തട്ടി മാനം തൊടാതെ തിരിച്ച് വന്ന് മണ്ണിലിറങ്ങി പൊട്ടിയപ്പോള്‍ സാക്ഷിയാകാന്‍ പുകയൂതുന്ന സോഡാകുപ്പിമാത്രം ബാക്കി.

ഓടിയൊളിച്ച കുട്ടികുസൃതികള്‍ തിരിച്ച് വന്ന് മത്താപ്പൂവിന്ന് തീകൊളുത്തിയപ്പോള്‍ വര്‍ണങ്ങള്‍ വിതറി ഉയര്‍ന്നുവന്ന പൊരി നാമ്പുകള്‍ കണ്ണുകളെ വിസ്‌മയത്തിലാക്കി അണഞ്ഞപ്പോഴും അണയാത്തവര്‍ണപ്പകിട്ടുകളെന്റെ കണ്ണില്‍ പൂത്തിരികത്തിക്കൊണ്ടിരുന്നു.
കയ്യില്‍ തോക്കുമേന്തി വെടിപൊട്ടിച്ച് കൊണ്ടിരുന്ന വില്ലന്റെ ഉണ്ടതീര്‍ന്നപ്പോള്‍ വിഷണ്ണനായി ഇരിക്കുന്ന ഭാവം പെരുന്നാളിന്റെ പകിട്ട് കുറയരുതെന്ന് നിര്‍ബന്ധമുള്ള മുത്തശ്ശി കോന്തലക്കെട്ടഴിച്ച് ഇരുപത് രൂപ നീട്ടിയപ്പോള്‍ തീപിടിച്ച വാണം പോലെ ഓടുന്നകാഴ്ച ഞാന്‍ നന്നായി ആസ്വദിച്ചു.

ഉലുവചേര്‍ത്ത തേങ്ങാചോറിന്റെ മണം വാസന കേന്ദ്രം തുളച്ച് കയറിയപ്പോള്‍ അടുക്കളയിലേക്ക് പോകാതിരിക്കാനെനിക്കായില്ല. ചീനചട്ടിയില്‍ നീരാട്ടാടാന്‍ കാത്തിരിക്കുന്ന പപ്പടത്തെ കയ്യിലെടുത്ത് ഞാനും പെരുന്നാള്‍ സദ്യയൊരുക്കുന്നതില്‍ പങ്ക്‍ചേര്‍ന്നു.
കേബേജും വെണ്ട മുളകില്‍ കുതിര്‍ത്തതും സവാള സുര്‍ഖയുമെല്ലാം പാകമായിട്ടുണ്ട്. പപ്പായക്കറിയിലേക്ക് ചേര്‍ക്കാനിരിക്കുന്ന അമ്മിയിലരച്ചെടുത്ത തേങ്ങ പാകമാകാന്‍ ബാക്കിയിരിക്കെ കുട്ടയില്‍ കുമിഞ്ഞ് കൂടിയ പപ്പടത്തില്‍നിന്നൊരെണ്ണമെടുത്ത് ഞാന്‍ കുസൃതികൂട്ടങ്ങളടെ അടുത്തേക്ക് ചെന്നു.
വക്ക് കടിച്ച പപ്പടത്തിനായി പൊതിഞ്ഞ് കൂടിയ കുസൃതികൈകളില്‍ തട്ടി ചില്ല്‌കൊട്ടാരം പോലെ തകര്‍ന്ന് പോയെങ്കിലും പപ്പടകുട്ടയുമായി വന്ന മുത്തശ്ശി ആ കുഞ്ഞ് കൂട്ടത്തിന്റെ കുസൃതികള്‍ കെടാതെ കാത്തു.

ഓലപ്പടക്കങ്ങള്‍ക്ക് തീകൊളുത്താന്‍ ഭയപ്പെട്ടിരുന്ന ഞാനടക്കമുള്ള മണുങ്ങൂസുകള്‍ പപ്പടം പൊട്ടിച്ച് രസിച്ച് കൊണ്ടിരിക്കുന്നതിന്നിടക്കാണ്‍ ഇളയുമ്മയുടെ മകളെത്തിയത്.
ഒക്കത്തിരുത്തിയ കൊച്ചു കിടാവിനെ മുറ്റത്തിറക്കിവെച്ച് അവളും ഞങ്ങളോടൊപ്പം ചേര്‍ന്നു. മുഖമക്കനയണിഞ്ഞ് മുക്കാല്‍ കയ്യ് ബ്ലൌസും ധരിച്ച് പാതിവയറും കാട്ടി ചെത്തിമിനുങ്ങിയ അവളെ കണ്ടമുത്തശ്ശിക്കെന്തോ ഒരു വല്ലായ്മപോലെ.. മുഖം കനപ്പിച്ച് അളന്ന് മുറിച്ച മറുപടികള്‍ കൊള്ളേണ്ടിടത്ത് കൊണ്ടപ്പോള്‍ സാരിതലപ്പ്കൊണ്ട് വയറ്മറച്ച് അവള്‍ മെല്ലെ അകത്തേക്ക് നീങ്ങി.

മുത്തശ്ശി അങ്ങിനെയാണ്.

ഇന്നത്തെ മക്കനയണിഞ്ഞ് പുറമ്പോക്ക് സഥലങ്ങള്‍ കാണിക്കുന്ന ഫാഷനൊന്നും മുത്തശ്ശിക്ക് ദഹിക്കില്ല. അത് തുറന്ന്പറയാന്‍ മടിക്കുകയുമില്ല.
“ദേഹം മറക്കാന്‍ തുണിയില്ലെങ്കിലെന്തിനാ തലമറക്കുന്നത് ?” എന്നാണ്‍ മുത്തശ്ശിയുടെ ചോദ്യം.
ഈ ചോദ്യത്തിന്ന് “കുറ്റിമുടി കാണാന്‍ ചേലുണ്ടാവൂലല്ലോ” എന്നൊരു പരിഹാസവും മുത്തശ്ശിക്കുണ്ട്.
സദ്യ വിളമ്പാന്‍ ഒരുങ്ങുമ്പോഴാണ്‍ അയല്‍‌വാസിയായ മൂസാക്കയുടെ ബീരാനളിയനും കുട്ടികളും വന്നത്.
അളിയന്‍ വന്നത് മൂസാക്കായുടെ അടുത്തേക്കാണെങ്കിലും മുത്തശ്ശിയെ കണ്ടിട്ടെ ഇഷ്ടന്‍ അങ്ങോട്ട് പോകൂ. ഇതാണ്‍ കാലങ്ങളായിട്ടുള്ള പതിവ്.

മൂസാക്ക ഒരു എക്സ് പ്രവാസിയാണ്‍ .
നാല് പെങ്ങന്മാരുടെ ആകെയുള്ള കുഞ്ഞാങ്ങള , അത് കൊണ്ട്തന്നെ തറവാടായ കൊച്ച് കൂരയുടെ ആധാരവും ബാക്കിയുള്ള ഭാരവും സ്വന്തം പിരടിയില്‍.

അവസാനത്തെ അളിയനായി വന്നയാളാണ്‍ മേല്പറഞ്ഞ ബീരാനളിയനെന്ന
“ കുലുമാലളിയന്‍ ”
കൊല്ലിയിലൊരു ഉറുമാലും
വെള്ളത്തുണിയും നീളന്‍ കയ്യുള്ള വെള്ളക്കുപ്പായവുമണിഞ്ഞ് ആദ്യത്തെ നോമ്പ് സല്‍കാരത്തിന്ന് വന്ന ദിവസം .
“ഞമ്മക്ക് പൈസകിട്ടാതെ നോമ്പ് ഞമ്മള്‍ തുറക്കൂലാ”എന്നും പറഞ്ഞ് ഉമ്മറത്ത് വിരിച്ച അച്ചിപ്പായിലിരുന്ന് കഴുത്തില്‍ കെട്ടിയ ഉറുമാലഴിച്ച് കുടഞ്ഞ് പുക്കാറുണ്ടാക്കിയപ്പോള്‍ കൂട്ടത്തിലുണ്ടായിരുന്ന കാരണവരിലൊരാള്‍ “കുലുമാലുണ്ടാക്കല്ല ബീരാനെ പരിഹാരമുണ്ടാക്കാം” എന്നും പറഞ്ഞ് അകത്തേക്ക് വിളിച്ചതും കിട്ടേണ്ടത് കിട്ടിയപ്പോള്‍ നോമ്പ് മുറിച്ചതും ബീരാനളിയന്ന് കുലുമാലളിയനെന്ന ഓമനപ്പേര് വീണതും ഒരുമിച്ചായിരുന്നു.

ഇങ്ങിനെയൊക്കെയാണെങ്കിലും കുലുമാലളിയനെ എല്ലാവര്‍ക്കും വലിയ ഇഷ്ടമാണ്.
എല്ലാവരെയും സഹായിക്കണമെന്ന മനോഭാവമുള്ള നല്ലൊരു പുയ്യാപ്ലയാണെങ്കിലും ഒരു പിരി ലൂസാണെന്നാ…ചിലരൊക്കെ പറയാ..

യുഗങ്ങള്‍ ദേശത്തിന്റെ മുക്കിലും മൂലയിലും പുരോഗമനത്തിന്റെ വെളിച്ചം വീശിയപ്പോള്‍ കുലുമാലളിയന്‍ മാത്രമായി എന്തിന്‍ മാറാതിരിക്കണം.
കട്ടിയുള്ള കാലസറായില്‍ തൂങ്ങിക്കിടക്കുന്ന വാലുകളും കുട്ടിക്കുപ്പായവും മണമുള്ള അത്തറും പൂശിവന്ന കുലുമാലളിയന്‍ മുത്തശ്ശിയോട് വിശേഷം പറഞ്ഞ് കൊണ്ടിരിക്കുകയാണ്‍ .

ഞാന്‍ അതൊന്നും ശ്രദ്ധിക്കതെ തീന്മേശക്കരികിലേക്ക് നോക്കിയിരുന്നു. വിളമ്പിവെച്ച തേങ്ങാചോറ് ചൂടാറുന്നതിന്ന് മുമ്പ്….

ഈ മുത്തശ്ശിയാണെങ്കില്‍ സംസാരിക്കാനിരുന്നാല്പിന്നെ എണീക്കില്ല.

എന്റെ അക്ഷമ കണ്ടിട്ടായിരിക്കും ഉമ്മവന്ന് മുത്തശ്ശിയെ വിളിച്ചു.
ഉത്സാഹത്തോടെ ഞാന്‍ കൈകഴുകാനായി വെയ്സിന്നടുത്തെത്തി പൈപ്പ് തിരിച്ചതും പില്ലോക്കരികില്‍ വെച്ച എന്റെ മൊബൈലില്‍ ഒരു മെസ്സേജ്‌ടൂണ്‍ വന്നതും ഒരുമിച്ചായിരുന്നു.
ഉറക്കത്തിന്റെ ആലസ്യത്തില്‍ കിടന്ന് തന്നെ ഞാന്‍ മൊബൈല്‍ കയ്യിലെടുത്തു.

അനിയത്തിയാണ്.

“പ്ലീസ് കാള്‍മീ എന്ന് മാത്രം”

ശീതികരിച്ച ഇരുട്ടുമുറിയില്‍ മൊബൈല്‍ കീപേടിലെ വെളിച്ചത്തില്‍ അനിയത്തിയുടെ നമ്പറിലേക്ക് ഞാന്‍ വിളിച്ചു.
ഡയല്‍ടൂണായി പാടിയ “കരളെ..”എന്നഗാനം പാടാന്‍ സമ്മതിക്കാതെ അവള്‍ കാള്‍ അറ്റന്റ് ചെയ്തു.
മറുതലക്കല്‍ നിന്ന് കിട്ടിയ ഹാപ്പി ഈദ്മുബാറക് പറഞ്ഞ് തീരുന്നതിന്ന് മുമ്പേ മാലപ്പടക്കത്തിന്റെ ശബ്ധം മൊബൈലിന്റെ സ്പീക്കര്‍ഡയഫ്രത്തെ തരിപ്പിച്ച് കൊണ്ട് പുറത്തേക്ക് വന്നു. അല്പനേരം കഴിഞ്ഞ് പടക്കത്തിന്റെ ശബ്ദം നിലച്ചു. പിന്നെകേട്ടത് കൂട്ടച്ചിരിയുടെ മാലപ്പടക്കത്തിന്ന് തീപിടിച്ച ശബ്ദമായിരുന്നു. ഇരുട്ട് മുറിയുടെ അന്ധകാരത്തില്‍ കാതുകളെ കൂര്‍പ്പിച്ച് ഞാന്‍ ആശബ്ദങ്ങളെ തിരിച്ചറിയാന്‍ ശ്രമിച്ചു.
മുത്തുവും , കുഞ്ഞുവും , നാണിയും , പിന്നെ നസിയും , ഹാജുവും ,സിബിയും….. ഇത്രയുമായപ്പോഴേക്കും എന്റെ പെരുവിരല്‍ മൊബൈലിന്റെ ഡിസ്കണക്ട് കീയില്‍ ഞാനറിയാതെ അമര്‍ന്നു.
മൊബൈല്‍ സ്ക്രീനില്‍ ഇരുട്ട് കയറുന്നതിന്ന് മുമ്പെ എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയത് എന്തിനെന്നറിയാതെ ഞാനെന്റെ മുഖം പില്ലോയിലമര്‍ത്തി.

തേങ്ങാചോറിന്റെ മുന്നില്‍ മനസ്സിനെ കൊണ്ടിരുത്തി ഞാന്‍ വീണ്ടും മയങ്ങാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. എന്റെ മനസ്സിനെ പിടിച്ച് വലിച്ച് കൊണ്ട് അവരെന്റെ കാതില്‍ പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നപ്പോഴും.
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

എല്ലാ വായനക്കാര്‍ക്കും എന്റെയും കുടുംബത്തിന്റെയും ചെറിയ പെരുന്നാള്‍ ആശംസകള്‍.

6 അഭിപ്രായങ്ങൾ:

സുല്‍ |Sul പറഞ്ഞു...

eid mubarak

siva // ശിവ പറഞ്ഞു...

എന്റെയും പെരുന്നാള്‍ ആശംസകള്‍

Cm Shakeer പറഞ്ഞു...

റുമാനയുടെ പെരുന്നാള്‍ വിശേഷങ്ങള്‍ വയിച്ചു.
നല്ല ഭാവന നല്ല എഴുത്ത്.കുട്ടിക്കാലം സമ്മാനിച്ച അനര്‍ഘ നിമിഷങ്ങളുടെ ഓര്‍മ്മകള്‍ ഇന്നും ഓര്‍ത്തെടുക്കാന്‍ എനിക്കിഷ്ട്ടമാണ്.എഴുത്ത് തുടരുക.
കാര്യങ്ങളെ യുക്തിബോധത്തോടെ തിരിച്ചറിയനുള്ള മാനസീകാവസ്ഥ ഒരു ദൈവാനുഗ്രഹമാണ്.സമൂഹത്തിലെ ദുരാചാരങ്ങള്‍ തുറന്ന് കാണിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഭാവുകങ്ങള്‍.

ബഷീർ പറഞ്ഞു...

വൈകിയതിനാല്‍
ആശംസകള്‍ അടുത്ത പെരുന്നാളിലേക്ക്‌ വരവ്‌ വെച്ചേക്കൂ
ഒരു പ്രവാസിയുടെ അനുഭവം വായിക്കാം ഇവിടെ
ഈദുല്‍ ഫിത്‌ റിന്റെ കണ്ണുനീര്‍

ഏട്ടാശ്രീ.... പറഞ്ഞു...

karupu back groud maatanam ketto..kannukale athu vayikkan sammathikkunnilla.

ഒഴാക്കന്‍. പറഞ്ഞു...

ആശംസകള്‍