2008, ഓഗസ്റ്റ് 18, തിങ്കളാഴ്‌ച

' ചിരിപ്പിച്ചതും പോക്രോം കരയിച്ചതും പോക്രോം..!! '

ചാറ്റല്‍ മഴയിലൊതുങ്ങിയ പെരുമഴക്കാലം!. നാല് കൊല്ലത്തെ പ്രവാസത്തിന്ന് ശേഷം സ്വദേശത്തേക്ക് തിരിക്കുകയാണ്. കൂടെ ഇക്കയുടെ ബോസും പത്നിയുമുണ്ട്.
മക്കളില്ലാത്ത ബോസിന്നും പത്നി ഉനൈസക്കും എന്റെ മക്കളും ഞാനും വലിയ ആശ്വാസമായിരുന്നു. ഒഴിവ് സമയങ്ങളില്‍ വിരസതയകറ്റാന്‍ ഉനൈസയായിരുന്നു എനിക്ക് കൂട്ട്. അവള്‍ക്കും അങ്ങിനെ തന്നെ.
വില്ലയുടെ മുറ്റത്ത് തെന്നിവീണ്‍ നട്ടെല്ലിന്ന് സാരമായ പരിക്കേറ്റിരുന്ന ബോസ് ചികിത്സാര്‍ത്ഥമാണ്‍ കേരളത്തിലേക്ക് വരുന്നത്.
ദ്വിഭാഷിയായ എന്റെ ഹസ്സിന്റെ പ്രേരണയാലാണ്‍ നടുവേദനവിട്ട് മാറാത്ത ബോസ് കോട്ടക്കലെ ആയൂര്‍വേദം തന്നെ തിരഞ്ഞെടുക്കാന്‍ കാരണം.

നേരത്തെ നിശ്ചയിച്ചപ്രകാരം കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ ഞങ്ങള്‍ ആദ്യം പോയത് ഇക്കയുടെ വീട്ടിലേക്കായിരുന്നു. അവിടെ എന്റെ എല്ലാമായിരുന്ന മുത്തശ്ശിയെ മുന്നില്‍ കണ്ടപ്പോള്‍ ഞാനെല്ലാംമറന്നു.
ഉനൈസ എന്ന അതിഥി എന്റെ കൂടെയുണ്ടെന്ന ചിന്തപോലും മാഞ്ഞ് പോകുന്നതരത്തിലുള്ളതായിരുന്നു ആ കൂടിക്കാഴ്ച.
കുഴിഞ്ഞകണ്ണുകളില്‍നിന്നൊഴുകിയെത്തിയ കണ്ണീര്‍തുള്ളികളെന്റെ കഴുത്തിലൂടെ ചാലിട്ടൊഴുകിയ കുഞ്ഞു നിമിഷങ്ങള്‍ ചുണ്ടുകളെ വിറപ്പിച്ചു. കണ്‍‌ഠം ഇടറിയ ശബ്ദങ്ങള്‍ ആശ്വാസ വചനങ്ങളെ തടസ്സപ്പെടുത്തിക്കൊണ്ടേയിരുന്നു. കെട്ടിപ്പിടുത്തത്തിന്റെ ദൈര്‍ഗ്‌ഘ്യം കൂടുന്നതിനാലാവണം ഉമ്മ ഇടക്ക് കയറി ഇടപെട്ടു. നനഞ്ഞ് കുതിര്‍ന്ന കവിളുകള്‍ കാണാതിരിക്കാന്‍ ഞാനെന്റെ തട്ടത്തെ ആശ്രയിച്ചെങ്കിലും ശബ്ദത്തെ പിടിച്ച് നിര്‍ത്താനെനിക്കായില്ല. ഗദ്ഗദം നിറഞ്ഞ തേങ്ങലുകള്‍ കരച്ചിലായി പുറത്തേക്കൊഴുകിയപ്പോള്‍ ഞാനൊരു കൊച്ചുകുട്ടിയായി മാറുകയായിരുന്നു.

ഞാനില്ലാത്ത ഒരുദിവസവും മുറുക്കാന്‍ ചെല്ലമില്ലാത്ത മുത്തശ്ശിയും ഒരുപോലെയാണെന്നാണ്‍ വീട്ടിലുള്ളവരൊക്കെ പറയുക. കളിക്കൂട്ട് കാരികളെപ്പോലെ കുസൃതികളൊപ്പിച്ച് പാറിനടന്നിരുന്ന ഞങ്ങളുടെ ബന്ധം അത്രമാത്രം ആഴത്തിലുള്ളതായിരുന്നു. വിവാഹജീവിതത്തിലേക്കെന്നെ പറിച്ച് നടുന്നതിന്ന് മുമ്പ് ഒരു യാത്ര എനിക്കുണ്ടാകുമായിരുന്നെങ്കില്‍ അതെന്റെ മുത്തശ്ശിയുടെ കൂടെയായിരിക്കും. മുത്തശ്ശിക്കും അങ്ങിനെതന്നെ.
വിക്രമാദിത്യരാജാവിന്റെ തോളില്‍ തൂങ്ങിയ വേതാളത്തെ അനുസ്മരിപ്പിക്കുമാറായിരുന്നു ഞങ്ങളുടെ സഞ്ചാരം. വെള്ളക്കാച്ചിയുടുത്ത് എന്റെ കൂടെ കള്ളി ചാടിക്കളിച്ച് കാലുളിക്കിയതൊക്കെ ഇപ്പോഴും എന്റെ മനസ്സില്‍ മായാതെ കിടപ്പുണ്ട്. അങ്ങിനെ കളിച്ചും ചിരിച്ചും കിള്ളിയും നടന്ന നല്ലകാലത്തിന്റെ അവസാനമായാണ്‍ മുത്തശ്ശി എന്റെ വിവാഹത്തെ കണ്ടത്. എങ്കിലും എന്നെ ആശീര്‍വദിച്ചയക്കാന്‍ മുന്നില്‍തന്നെ ഉണ്ടായിരുന്നു.
എനിക്ക് ഓര്‍മവെച്ച നാള്‍ മുതലെ മുത്തശ്ശി ഏകയാണ്‍ . രാത്രിയുടെ അരനാഴിക പിന്നിടുമ്പോള്‍ മുത്തച്ഛനെ കുറിച്ചുള്ള ഓര്‍മകള്‍ കെട്ടഴിക്കുന്ന മുത്തശ്ശിയുടെ വെളുത്ത് ചുക്കിച്ചുളുങ്ങിയ മുഖമപ്പോള്‍ തടിച്ച് കൊഴുക്കുന്നത് കാണാം കണ്ണുകളിലെ തിളക്കം മണ്മറഞ്ഞ സുല്‍ത്താനെ നേരില്‍ കാണുന്നപോലെയായിരിക്കും.
എന്റെ വരവോടെ മനം മടുത്ത് കഴിഞ്ഞിരുന്ന മുത്തശ്ശി ഊര്‍ജ്‌ജസ്വലതയായി
പരിഭവങ്ങള്‍ പങ്ക് വെച്ച് കൊണ്ടിരിക്കെ
അല്പനേരത്തെ വിശ്രമവും കഴിഞ്ഞ് ഇക്കയും ബോസും കോട്ടക്കല്‍ ലക്ഷ്യമാക്കി നീങ്ങി.
വീട്ട് മുറ്റത്തും പരിസരത്തുമായി തലയില്‍ വട്ട്‌വെച്ച അറബിയെകാണാനായി തടിച്ച് കൂടിയ അയല്‌വാസികളോരാന്നായി പിരിഞ്ഞ് തുടങ്ങി.
മലയാളമറിയാത്ത ഉനൈസ അറബിച്ചിരിയുമായി എന്റെ പിന്നാലെതന്നെയുണ്ട്.

ഏസി ഇല്ലാത്ത ടെറസിന്റെ വിങ്ങല്‍ ഉനൈസയെ അസ്വസ്ഥയാക്കുന്നതിനാല്‍ ഞാന്‍ അവളേയും കൊണ്ട് പച്ചപുതച്ചിരിക്കുന്ന ഞങ്ങളുടെ വയലിലേക്ക് നീങ്ങി. കൂടെ എന്റെ കൈപിടിച്ച് കൊണ്ട് മുത്തശ്ശിയും .
നെല്‍‌വയലുകളില്‍ പാകമായ കതിരുകള്‍ കണ്ട ഉനൈസക്ക് അത്ഭുതമായിരുന്നു. കുലച്ച് നില്‍ക്കുന്ന വാഴകളും പച്ചക്കറികളും അടുത്ത്കണ്ടപ്പോള്‍ വിസ്മയത്തോടെ നോക്കുന്നുണ്ടായിരുന്നു അവള്‍ . തവളകളുടെയും ചെറുപ്രാണികളുടെയും സംഗമസ്ഥലമാണിതെന്നറിഞ്ഞപ്പോള്‍ ജീവനുള്ള ഫ്രോഗിനെ കാണാനുള്ളമോഹം ഉനൈസ മറച്ച് വെച്ചില്ല ഞാനെന്റെ കാല്‍കൊണ്ട് പുല്ലുകള്‍ വകഞ്ഞ് മുന്നോട്ട് നടന്നു. ഒരു ഫ്രോഗിനെയെങ്കിലും കണ്ട് കിട്ടിയിരുന്നെങ്കില്‍..!
പെട്ടെന്നായിരുന്നു എനിക്ക് പ്രതീക്ഷതന്ന് കൊണ്ട് പോക്രോം പോക്രോം ശബ്ദംകേട്ടത് ഞാന്‍ ആകാംക്ഷയോടെ ഉനൈസയുടെ മുഖത്തേക്ക് നോക്കി. മൊബൈല്‍ ഉയര്‍ത്തിപ്പിടിച്ച് ചിരിക്കുകയാണവള്‍. ശബ്ദത്തിന്റെ ഉറവിടം എനിക്ക് മനസ്സിലായെങ്കിലും മുത്തശ്ശി തവളാച്ചിയെ തിരയുന്നതിരക്കിലാണ്‍. കയ്യിലുള്ള വാക്കിംസ്റ്റിക്ക് കൊണ്ട് പുല്‍കൊടികള്‍ തട്ടിക്കൊണ്ടിരിക്കുകയാണവര്‍.
ഉനൈസയുടെ മൊബൈലില്‍ നിന്ന് പോക്രോം ശബ്ദം നിലച്ചതോടെ കാതില്‍ കൊതുക് കിന്നാരം പറയാന്‍ തുടങ്ങി.
വെളുത്ത് തടിച്ച ഉനൈസയുടെ കൈതണ്ടയിലും മുഖത്തുമൊക്കെ കൊതുക് സമ്മാനിച്ച ചുവന്നമുത്തുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെ ഞങ്ങള്‍ വീട്ടിലേക്ക് തിരിച്ചു.
മുത്തശ്ശിയുടെ കൂടെ ഉമ്മറത്തെ ചാരുകസാലയിരുന്ന് കൊസ്രാകൊള്ളിയാവുമ്പോഴും പോക്കാച്ചിത്തവളയുടെ പോക്രോം ശബ്ദം ശ്രവിക്കാനായി ഞാന്‍ കാത് കൂര്‍പ്പിച്ചു. കൂടെയിരിക്കുന്ന ഉനൈസക്ക് മഴയെ വരവേല്‍ക്കുന്ന ഫ്രോഗ് ഗീതം കേള്‍ക്കാന്‍ അവസരമൊരുക്കാന്‍ ഞാനൊരുപാട്കാത്തു. മഴ തിമര്‍ത്ത് പെയ്യുകയാണ്‍ എന്നിട്ടും കൊതുകിന്റെ അസഹ്യമായ ശ്ര്ങ്കാരമല്ലാതെ ഒരു ചീവീട് പോലും കരയുന്ന ശബ്ദം കേള്‍ക്കാന്‍ എനിക്കായില്ല. മഴത്തുള്ളികളെ തലോടിക്കൊണ്ടോടിയെത്തിയ ചെറുകാറ്റില്‍ പറന്നെത്തിയ ശീതലിന്റെ കുളിരാസ്വദിക്കുന്ന ഉനൈസ ഫ്രോഗിന്റെ കാര്യം ചോദിക്കാഞ്ഞത് ഭാഗ്യമായിട്ടാണ്‍ ഞാന്‍ കരുതിയത്.
അത്താഴത്തിന്‍ അലീസ വിളമ്പിയെങ്കിലും മുത്തശ്ശിക്കുണ്ടാക്കിയ പൊടിഅരിക്കഞ്ഞിയായിരുന്നു ഉനൈസക്കിഷ്ടമായത്. കേരള ശുറുബ എന്നും പറഞ്ഞ് മൊത്തിക്കുടിച്ച പൊടിഅരിക്കഞ്ഞിയുടെ കൂട്ട് അല്പം ജീരകമിട്ട് തന്നെ ഞാന്‍ പറഞ്ഞു‌കൊടുത്തു.
ഭക്ഷണവുംകഴിഞ്ഞ് ഉറക്കത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന എനിക്ക് മുത്തശ്ശിയുടെ കൂടെ കിടക്കാനായിരുന്നു താല്പര്യം. പക്ഷെ ഉനൈസയെ ഒറ്റക്കാക്കി വാതിലടക്കാന്‍ മനസ്സ് വന്നില്ല. ഞങ്ങളൊരുമിച്ച് തന്നെ കിടന്നു.

പെരുമഴക്കാലമായിട്ടും വിരുന്ന് കാരിയായി മാത്രം വന്നിരുന്ന ചാറ്റല്‍മഴ അന്ന് പക്ഷെ തുള്ളിതോരാതെ പെയ്ത് കൊണ്ടിരുന്നു. മഴയുടെ താളത്തില്‍ ലയിച്ച് കുളിരണിഞ്ഞപ്പോള്‍ ഉറക്കം കണ്ണുകളെ തലോടി. കമ്പിളിക്കുള്ളില്‍ മുഖം‌പൂഴ്ത്തി ഉറങ്ങാന്‍ തുടങ്ങിയതെയുള്ളു ഞാന്‍.

അപ്പോഴാണ്‍ ഉനൈസ ചാടി എണീറ്റ് എന്നെ വിളിക്കുന്നത്.
‘റൂമീ..റൂമീ..’
ആകാംക്ഷയോടെയുള്ള ഉനൈസയുടെ വിളികേട്ട് ഞാനും ചാടി എണീറ്റു.
ഉനൈസ ചെവിവട്ടം പിടിച്ച് റൂമിനുള്ളില്‍ തന്റെ വട്ടക്കണ്ണുകള്‍ വെട്ടിച്ച് കൊണ്ടിരിക്കുകയാണ്.
എന്റെള്ളോ...,
ഈ കുട്ടീന്റെ മേത്ത് ജിന്ന് കയറിയോ..!?
ഞാന്‍ പേടിച്ച് വിളറിക്കൊണ്ടിരിക്കുമ്പോള്‍ എന്റെ കൈതണ്ടയില്‍ പിടിച്ചവള്‍ എണീറ്റ് നിന്നു. എന്തിന്റെ പുറപ്പാടാണെന്നറിയാതെ ഞാനും യാന്ത്രികമായി അവള്‍‌കൊപ്പം നിന്നു.
ഫ്രോഗ്..ഫ്രോഗ്..!!
അവള്‍ പുലമ്പിക്കൊണ്ടിരിക്കുകയാണ്‍.
ഞാന്‍ എന്റെ കണ്ണുംകാതും കൂര്‍പ്പിച്ചു വട്ടം പിടിച്ചു.
മുറിക്കകത്തേക്ക് നേര്‍ത്ത ഒരു ശബ്ദം താളാത്മകമായി ഒഴുകി വരുന്നത് എന്റെ കാതില്‍ പതിഞ്ഞു

ഹാവൂ… സമാധാനമായി.
ജിന്നും ശൈത്താനൊന്നും കയറിയതല്ല.
പുറത്ത് നിന്ന് ഫ്രോഗ് പോക്രോം പോക്രോം കരയുകയാണ്‍.
ഫ്രോഗിന്റെ വരവും പ്രതീക്ഷിച്ച് കിടന്നുറങ്ങിയതാവും ഉനൈസ പരിഭ്രമിക്കാന്‍ കാരണമായത് .
ഞാനവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു . പുറത്ത് നിന്ന് ഫ്രോഗ് കരയുന്ന ശബ്ദമാണെന്ന് പറഞ്ഞെങ്കിലും അവള്‍ സമ്മതിച്ചില്ല. ഫ്രോഗ് അകത്ത് തന്നെ ഉണ്ടെന്നവാദത്തില്‍ ഉറച്ച് നിന്നവള്‍ .
ഗത്യന്തരമില്ലതെ റൂമിലൊളിച്ചിരിക്കുന്ന ഫ്രോഗിനെ കണ്ടെത്താന്‍ തീരുമാനിച്ച ഞങ്ങള്‍
ശബ്ദം ഒഴുകിവരുന്ന ദിശയിലേക്ക് പമ്മിപ്പതുങ്ങി എത്തിച്ചേര്‍ന്നത് മുത്തശ്ശിയുടെ റൂമിലേക്കായിരുന്നു.
മൂടിപ്പുതച്ച് സുഖമായി ഉറങ്ങുകയാണ്‍ മുത്തശ്ശി.
ഞങ്ങള്‍ റൂമിലേക്ക് കടന്നതും ഫ്രോഗ് ക്രോം ശബ്ദം നിറുത്തിയതും ഒരുമിച്ചായിരുന്നു. മുത്തശ്ശിയുടെ സുഖനിദ്രക്ക് ഭംഗം വരുത്താതെ ഞാന്‍ കട്ടിലിന്നടിയിലും റൂമിന്റെ
മൂലയിലുമൊക്കെ ഫ്രോഗിനെ തിരഞ്ഞു. പക്ഷെ കണ്ടെത്താനായില്ല. ഉറക്കം നഷ്ടപ്പെടുത്തിയ ഫ്രോഗിനെ ശപിച്ച്
ഞങ്ങള്‍ റൂമിലേക്ക് തിരിക്കാനിരിക്കെയാണ്‍ ഫ്രോഗ് വീണ്ടും പോക്രോം പറഞ്ഞത് .
ശ്ശെടാ.. ഇവനെ പിടികൂടിയിട്ട് തന്നെകാര്യം . ഞാന്‍ അരയും തലയും മുറുക്കി റൂമിന്റെ മൂലയിലിരിക്കുന്ന മുത്തശ്ശിയുടെ വാക്കിംഗ് സ്റ്റിക്കും കയ്യിലെടുത്ത് കട്ടിലിന്നടുത്തേക്ക് നടന്നു.
ഉനൈസ എനിക്ക് ധൈര്യമേകി പിന്നാലെയുണ്ട്. കട്ടിലിന്നടിയിലേക്ക് എത്തിനോക്കാനായി ഞാന്‍ നിലത്തിരുന്നതെയുള്ളൂ.
വീണ്ടും ഫ്രോഗിന്റെ ശബ്ദം..!
ഇത്തവണ കട്ടിലില്‍ നിന്നാണല്ലോ..!!
ഞാന്‍ ചാടി എണീറ്റു കട്ടിലിലേക്ക് സൂക്ഷിച്ച് നോക്കി.
അതെ മുത്തശ്ശിയുടെ പുതപ്പിനുള്ളില്‍ നിന്ന് തന്നെ.. പതുക്കെ പുതപ്പുമാറ്റി മുത്തശ്ശിയെ സൂക്ഷിച്ച് നോക്കി.
പാവം.!
ങ്രോക്രോം ങ്രോക്രോം ശബ്ദത്തില്‍ കൂര്‍ക്കം വലിച്ചുറങ്ങുകയാണ്‍ .
കട്ടിലില്‍കിടക്കുന്ന വലിയ ഫ്രോഗിനെകണ്ട് ഞങ്ങളിരുവരും ചിരിയുടെ മാലപ്പടക്കത്തിന്ന് തീകൊളുത്തിയപ്പോള്‍ മുത്തശ്ശിയും ചാടി എണീറ്റ് കാര്യമെന്തന്നറിയാതെ കൂടെ ചിരിച്ചു..
ചിരിയുടെ മാലപ്പടക്കം പൊട്ടുന്നത് കേട്ട് വീട്ടിലുള്ള എല്ലാവരും എണീറ്റ് വന്ന് കാര്യം തിരക്കി. കാര്യമറിഞ്ഞപ്പോള്‍ അണയാറായിരുന്ന
ചിരിയുടെ മാലപ്പടക്കം അമിട്ട് ശബ്ദത്തില്‍ തന്നെ പൊട്ടി.
ചിരിച്ച് തളര്‍ന്ന ഞങ്ങളൊക്കെ ചിരി നിര്‍ത്തിയെങ്കിലും മുത്തശ്ശി ചിരി നിര്‍ത്തിയില്ല. പരിഭ്രമത്തോടെ മുത്തശ്ശിയെ കുലിക്കിവിളിച്ചപ്പോഴും മുത്തശ്ശി ചിരിച്ച് കൊണ്ടേയിരിക്കുകയായിരുന്നു.

വര്‍ഷങ്ങള്‍ പലത് കഴിഞ്ഞു.
പെരുമഴക്കാലവും പോക്കാച്ചിതവളകളും കാട്‌തേടി നാട് നീങ്ങിയിട്ടും മുത്തശ്ശിയുടെ ചിരിക്ക് മാത്രം കുറവുണ്ടായില്ല.
ചിങ്ങമാസത്തിലെ നിലാവ് പെയ്യുന്ന കരണ്ടില്ലാത്ത രാത്രി!.
ഉരുകിത്തീറായ മെഴുകിതിരിയില്‍ ചെറുപ്രാണികള്‍ വട്ടമിട്ട് പറക്കുന്നതും നോക്കി ഞാന്‍ ഉറങ്ങാതെ കിടന്നു. പ്രകാശം പരത്തിയ മെഴുക് തിരിനാളത്തെ തല്ലിക്കെടുത്തി മൂളിപ്പറന്ന കരിവണ്ടിനൊപ്പം ഇരുട്ട് മൂടിയ മുറിക്കുള്ളില്‍ ദിശയറിയാതെ പാറിപ്പറന്ന ചെറുപ്രാണികളെന്നെ അസ്വസ്ഥയാക്കിക്കൊണ്ടിരിക്കുമ്പോഴാണ്‍ മുത്തശ്ശിയുടെ
റൂമില്‍ നിന്ന് ങ്രോക്രോം ശബ്ദം കേട്ടത് . പവര്‍കട്ടിനെയും ശപിച്ച് കൊണ്ട് തപ്പിത്തടഞ്ഞ് മുത്തശ്ശിയുടെ അടുത്തെത്തിയപ്പോഴേക്കും ആ ശബ്ദം നിലച്ചിരുന്നു.
കട്ടിലില്‍ വിറങ്ങലിച്ച് കിടന്ന് എന്നെ നോക്കിചിരിക്കുന്ന മുത്തശ്സിയുടെ ചേതനയറ്റ ശരീരം കണ്ട് തളര്‍ന്നിരിക്കുമ്പോഴും നാട്‌വിട്ടോടാന്‍ മടിച്ച ഒരു പോക്കാച്ചിത്തവള പോക്രോം പോക്രോം കരഞ്ഞ് കൊണ്ട് റൂമിലെവിടെയോ പതുങ്ങിയിരിപ്പുണ്ടായിരുന്നു.


10 അഭിപ്രായങ്ങൾ:

Anil cheleri kumaran പറഞ്ഞു...

രസകരമായ കഥ പെട്ടെന്നു കണ്ണു നനയിപ്പിച്ചു.

akberbooks പറഞ്ഞു...

കുഞ്ഞുകഥാമത്സരത്തിലേക്ക്‌ നിങ്ങളുടേയും സുഹൃത്തുക്കളുടേയും സൃഷ്ടികള്‍ അയക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സന്ദര്‍ശിക്കുക
www.akberbooks.blogspot.com
or
kunjukathakal-akberbooks.blogspot.com

Sureshkumar Punjhayil പറഞ്ഞു...

Very good work... Best wishes...!!!

JALEEL PANGAT പറഞ്ഞു...

Excellent........
nighal oru sambavam an......

Nisar Katameri പറഞ്ഞു...

"' ചിരിപ്പിച്ചതും പോക്രോം കരയിച്ചതും പോക്രോം..!! '"

അനുയോജ്യമായ തലകെട്ട് ഇമാരത്തിലെ ജോലി തിരക്കിനിടയിലാണ് രുമനയുടെ ബ്ലോഗ് വായിച്ചത് . വായനയുടെ ആരംഭത്തില്‍ ഒരുപാട് ചിരിച്ചു പോയി...
പക്ഷെ രുമനയുടെ മുത്തശ്ശിയെ കുറിച്ച് ഓര്‍ത്തപോള്‍ എനിക്ക് മനസ്സില്‍ ഓടിയത് ഞങ്ങളില്‍ നിന്നും വിട പറഞ്ഞ എന്‍റെ ഉമ്മാമയുടെ ഒരുവാക്കാന് അതികം ചിരികണ്ട അതില്‍ കൂടുതല്‍ കരയേണ്ടി വരും എന്നുള്ളത് ആ വാക്ക് നിങ്ങളുടെ ബ്ലോഗ് വായിച്ചു തീരുംപോയെക്കും ...........

ഇയാളുടെ യാത്രക്ക് എല്ലാ വിദ ഭാവുകളും നേരുന്നു പടച്ചവന്‍ എന്നും കൂടെ ഉണ്ടാവട്ടെ ...

ഇനിയും രുമനയില്‍ നിന്നും ഇതു പോലെ നല്ല നല്ല അനുഭവ വിദേയമായ ഒരുപാട് ബ്ലോഗ്സും പ്രതീക്ഷിച്ചു കൊണ്ട്...

faisal.mt പറഞ്ഞു...

ഉമ്മാന്റെ കുട്ടി പോയി വാ.എന്റെ വല്യിമ്മ ഞാന്‍ പോന്നപ്പോള്‍ പറഞ്ഞ വാക്കുകളാണ് ഇത്.ഇനി എനിക്കു ഭൂമിയില്‍ വല്യിമ്മയുടെ ശബ്ദം കേള്‍ക്കാന്‍ പറ്റില്ല.കാരണം രണ്ടു മാസം മുമ്പ്‌ വല്യിമ്മ മരിച്ചു.പലപ്പോഴും ഉറക്കമില്ലതരതൃകളില്‍ അവരെല്ലാം മനസ്സില്‍ വന്നു പോകും.ഇബ്ലോഗ് വായിച്ചപ്പോള്‍ എനിക്കു എന്റെ വല്യിമ്മയുടെ മുകമാണ് മനസ്സില്‍ വന്നത്.
നന്നായിരിക്കുന്നു,കൂടുതല്‍ എഴുതുവാന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട്...........!

Unknown പറഞ്ഞു...

Good..
Manushya manassukale chirippikkanum karayippikkanum chindippikkanum vazhi kattiya frog it is a wondrful FROG
MOHAMMAD ASHRAF
DAMMAM K.S.A

Unknown പറഞ്ഞു...

റുമാന...
അങനെ ഒരു പോക്രം തവള ചിരിപ്പിച്ചും , കരയിപ്പിച്ചും ഞങള്‍ക്ക് ഒരു കഥകൂടി പങ്കു വയ്ക്കാനുള്ള അവസരവും ഒരുക്കി തന്നു അല്ലെ ...
നന്നായിരിക്കുന്നു, ചിരിയുടെ മാലപ്പടക്കം പെട്ടന്ന് തീര്ന്നു പോയതില്‍ വിഷമം ഉണ്ട്...
ഉമ്മുമ്മയെ പിരിഞ്ഞുള്ള കരച്ചില്‍ ഞാങള്‍ക്കും വിഷമം ഉണ്ടാക്കി ..
എന്നാലും മനോഹരമായി എഴുതി ഫലിപ്പിച്ചല്ലോ ...നന്നായിരിക്കുന്നു .
പോക്രോം, തവളകളും, ചീവീടുകളും, ഇനിയും നമ്മുടെ ഇടയില്‍ ചിരികള്‍ വരുത്തട്ടെ (കരച്ചില്‍ വേണ്ടാ) എന്ന് ആശംസിക്കുന്നു ..

rumana | റുമാന പറഞ്ഞു...

ഷാഫിക്കാ... തിരക്കിനിടയിലും എന്റെ വരികള്‍ വായിച്ച് കമന്റെഴുതാന്‍ സമയം കണ്ടെത്തിയതിന്ന് നന്ദി...നന്ദി.

പിന്നെ മുത്തശ്ശി എന്റെ ഒരു വീക്നസായിരുന്നു. അതോണ്ടാ.. അവസാനഭാഗം ഇങ്ങിനെയായിപ്പോയത്. ഞാനൊരുപാട് ശ്രമിച്ചു നിങ്ങളെയൊക്കെ ഒന്ന് പൊട്ടിച്ചിരിപ്പിക്കാന്‍. പക്ഷെ കഴിയുന്നില്ല. എന്റെ മുത്തശ്ശി ചിരിക്കാതെ.... ഞാനെങ്ങിനെ...!

Unknown പറഞ്ഞു...

very nice ths story rumana